അവാര്‍ഡുകളുടെ മതിലുകള്‍ തകര്‍ത്തത് താനാണെന്ന് ഇത്തവണത്തെ മികച്ച നടനുള്ള ദേശീയ അവാര്‍ഡു നേടിയ സലിംകുമാര്‍ വീമ്പുപറയുന്നതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം പലരും ചര്‍ച്ച ചെയ്യുന്നുണ്ട്. സത്യത്തില്‍ ഈ മതിലിളക്കിയത് സലിംകുമാറാണോ മമ്മൂട്ടിയാണോ എന്നു ചോദിച്ചുകൊണ്ടൊരു കത്ത്, സലിംകുമാറിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചതിനുള്ള പ്രതികരണമായി മാതൃഭൂമി വാരികയില്‍ വന്നിരുന്നു. അതിനുപുറമേ, അഭിമുഖത്തില്‍ സലിംകുമാര്‍, പ്രശസ്തനോവലിസ്റ്റും പത്രപ്രവര്‍ത്തകനുമായ ജി.ആര്.ഇന്ദുഗോപന്റെ സിനിമയായ ഒറ്റക്കൈയനെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തിയതിനെതിരെ ഇന്ദുഗോപന്റെ സൗമ്യവും ഔചിത്യം ദീക്ഷിക്കുന്നതുമായ മറുപടിയും വന്നിരുന്നു.
ഒറ്റക്കൈയന്‍ എന്ന സിനിമയ്ക്ക് തന്നെ സമീപിച്ചിരുന്നെന്നും കഥ കേട്ടപ്പോഴേ താനവരെയൊക്കെ വിരട്ടിവിട്ടെന്നും പിന്നെ വേറേതോ ഒരാളെ വച്ച് അവരാ സിനിമയെടുത്തെന്നും കൊള്ളില്ലായിരുന്നെന്നും ഒക്കെ സലിംകുമാര്‍ വച്ചുകാച്ചിയിരുന്നു ഇന്റര്‍വ്യൂയില്‍.
ഇന്ദുഗോപന്റെ മറുപടി ഇങ്ങനെയാണ്:
"താന്‍ നേരിട്ടു സലിംകുമാറിനെ കാണുകയോ കഥ കേള്‍പ്പിക്കുകയോ ഉണ്ടായിട്ടില്ല. ഒരാള്‍വഴി സലിംകുമാറിനെ സമീപിക്കാന്‍ ശ്രമം നടത്തിയിരുന്നു. കഥകേള്ക്കാനൊന്നും കാര്യമായി താല്പര്യം പ്രകടിപ്പിക്കാതിരുന്ന സലിംകുമാര്‍ 30000 രൂപ അഡ്വാന്‍സ് ആവശ്യപ്പെടുകയും അതൊരു ഇടനിലക്കാരന് വഴി എത്തിക്കുകയും ചെയ്തിട്ടുണ്ട്.ആരുടെ വാദമാണു ശരിയെന്നു മനസ്സിലാക്കാന്‍ വേറേ തെളിവുകളൊന്നും ലഭ്യമല്ല. എന്നാലും അവാര്‍ഡുകിട്ടിയ മൂച്ചില്‍ ഒരുകാര്യവുമില്ലാതെ, ഒറ്റക്കൈയനെ ആക്രമിക്കേണ്ട കാര്യം സലിംകുമാറിനില്ലായിരുന്നു.
എന്നാല്‍, പിന്നീടു പലതവണ കാണാന്‍ ശ്രമിച്ചിട്ടും സലിംകുമാര്‍ അതിനു തയ്യാറാകാതിരുന്നതിനാല്‍ ഹരിശ്രീ അശോകനെ നായകനാക്കി പടം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തു. വിവരമറിയിച്ചപ്പോള്‍ ഇടനിലക്കാരന് വഴിതന്നെ അഡ്വാന്‍സ് സലിംകുമാര്‍ തിരിച്ചുകൊടുക്കുകയും ചെയ്തു."
വാണിജ്യതാല്പര്യങ്ങളില്ലാതെയാണ് ഇന്ദുഗോപന് ഒറ്റക്കൈയന്‍ ഒരുക്കിയത്. അതിന് അവാര്‍ഡുകളോ ജനപ്രീതിയോ കിട്ടിയില്ലെന്നതു വേറേ കാര്യം. അതു നല്ലസിനിമയോ ചീത്ത സിനിമയോ ആയിക്കോട്ടെ, പക്ഷേ, അവാര്‍ഡു കിട്ടിയതുകൊണ്ടുമാത്രം ഒരു സിനിമ നല്ലതും അല്ലാത്തതുകൊണ്ട് ഒരു സിനിമ ചീത്തയും ആകുന്നില്ലെന്നതു സലിംകുമാര്‍ മനസ്സിലാക്കാന്‍ തയ്യാറായില്ല.
സലിംകുമാറിന്റെ അവാര്ഡുചിത്രമായ ആദമിന്റെ മകന് അബു ഇപ്പറയപ്പെടുംവിധം ഒരു മഹത്തായ ചിത്രമല്ലെന്ന് ഇപ്പോള്‍ അതു കാണാന്‍ കഴിഞ്ഞ നിലയ്ക്ക് ഈ ലേഖകന്‍ വിശ്വസിക്കുന്നു (മറ്റൊരാളുടെ വിചാരം മറിച്ചാകാം).
ഏതായാലും ഇന്ദുഗോപനിട്ടു നൈസായിട്ടു പണികൊടുക്കുമ്പോഴും, ആ യുവാവ് മലയാളത്തില്‍ ഐസ് പോലുള്ള നോവലുകളും ബീജബാങ്കിലെ പെണ്‍കുട്ടി പോലുള്ള ഒന്നാന്തരം കഥകളുമെഴുതിയിട്ടുള്ള ഒരു പ്രതിഭാശാലിയാണെന്ന കാര്യം സലിംകുമാര്‍ മറക്കുകയോ അറിയാതിരിക്കുകയോ അറിയാത്തതായി നടിക്കുകയോ ചെയ്തു (താന്‍ എംഎ മലയാളമാണെന്നും താന്‍ പുസ്തകം വായിക്കാറുണ്ടെന്നും കിട്ടുന്ന തക്കത്തിലെല്ലാം നാടോടിക്കാറ്റിലെ അയാം ബിഎ എന്നു പറയുന്ന ദാസനെപ്പോലെ സലിംകുമാര്‍ കീച്ചാറുണ്ട്).
ഇന്ദുഗോപന്റെ കാര്യം അവിടെ നില്ക്കട്ടെ. അവാര്‍ഡിന്റെ കാര്യത്തില്‍ എല്ലാ മതിലും താന്‍ പൊളിച്ചു എന്നു സലിംകുമാര്‍ പറയുന്നു. ഇക്കാര്യമൊന്നു പരിശോധിക്കാം. നായകനടനോ സുന്ദരനോ താരമോ അല്ലാത്ത, ഹാസ്യതാരമെന്നു വിളിക്കപ്പെടുന്ന തനിക്കു കിട്ടിയ അവാര്ഡായതുകൊണ്ട് മതിലുകള്‍ പൊളിഞ്ഞു എന്നു സലിംകുമാര്‍ പറയുന്നത്.ഇങ്ങനെ സലിംകുമാര്‍ പറയുന്നത് അദ്ദേഹത്തിനു കീഴ്ക്കെട നടന്നതെന്തൊക്കെ എന്നതു നല്ല നിശ്ചയമില്ലാത്തതുകൊണ്ടാകാനേ വഴിയുള്ളൂ.
മലയാളത്തില്‍ ആദ്യം ഭരത് അവാര്‍ഡു നേടിയ പിജെ ആന്റണി സുന്ദരനായകനോ താരമോ ആയിരുന്നില്ല. വില്ലന്‍വേഷങ്ങളായിരുന്നു ആന്റണി അധികവും കൈകാര്യം ചെയ്തിരുന്നത്. ഒട്ടും സുഖിപ്പിക്കാത്തൊരു വേഷം (നിര്‍മാല്യത്തിലെ വെളിച്ചപ്പാട്) അദ്ദേഹത്തിന് ആ അവാര്‍ഡു നേടിക്കൊടുത്തത്.
രണ്ടാമത് മലയാളത്തിലേക്ക് അവാര്‍ഡെത്തുന്നത് ഭരത് ഗോപിക്കാണ്. മുഴുക്കഷണ്ടിയും നായകപരിവേഷമില്ലാത്ത മുഖവുമുള്ള ഗോപി തന്റെ പ്രധാനപ്പെട്ട ആദ്യസിനിമയ്ക്കാണ് അവാര്‍ഡു നേടിയത്. അതായത്, അദ്ദേഹം താരമേ ആയിരുന്നില്ല എന്നു ചുരുക്കം. അടൂരിന്റെ കൊടിയേറ്റമായിരുന്നു പുരസ്കൃതമായത്.
തുടര്‍ന്ന് മലയാളത്തിലേക്ക് ആ മഹാപുരസ്കാരം കടന്നുവന്നത് വീണ്ടും എംടിയുടെ രചനയിലൂടെത്തന്നെ. ഓപ്പോള് എന്ന ചിത്രത്തില്‍ ബാലന് കെ. നായര്‍ക്ക്. ബലാല്‍സംഗം ചെയ്തേ പറ്റൂ എന്നു നിര്‍ബന്ധമുള്ള ടൈപ്പ് വില്ലന്‍ കഥാപാത്രങ്ങള്‍ക്കാണ് അതിനു മുന്‍പും ശേഷവും ബാലന് കെ നായര്‍ അധികവും ജീവന് നല്‍കിയിട്ടുള്ളത്. ഒരിക്കല്‍പ്പോലും നായകനായി അദ്ദേഹം അഭിനയിച്ചിട്ടില്ല. ആ നിലയ്ക്ക് സൂപ്പര്‍ താരവുമായില്ല. ഓപ്പോളില്‍ പോലും ഒരുതരത്തില്‍ അര്ദ്ധപ്രതിനായകവേഷമായിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തിലും നായകസൗന്ദര്യമായിരുന്നില്ല അദ്ദേഹത്തിനുണ്ടായിരുന്നത്.
ഇതിനുശേഷം മികച്ച നടനുള്ള ദേശീയ അവാര്‍ഡു മലയാളത്തിനു ലഭിച്ചത്, സപ്തതി കഴിഞ്ഞ പ്രേംജിക്ക്. ചില ചെറുകിട വേലക്കാരന് വേഷങ്ങള്‍ മാത്രം മലയാളസിനിമ മൂലയ്ക്കിട്ടിരുന്ന പ്രേംജി അവാര്‍ഡു നേടിയത് അക്ഷരാര്‍ത്ഥത്തില്‍ മലയാളത്തെ വിസ്മയിപ്പിച്ചു. അവാര്ഡിനുശേഷവും പ്രേംജിക്ക് ഒരുവേഷം പോലും കിട്ടിയില്ല. അവാര്ഡിനുമുന്പും പിന്‍പും സിനിമയില്‍ താരമോ സ്ഥിരസാന്നിദ്ധ്യമോ ആകാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല.
ഇത്രയും അവാര്‍ഡുകള്‍ക്കു ശേഷം, സത്യത്തില്‍ ഈ മതിലുപൊളിഞ്ഞത് സുന്ദരനും സുമുഖനും നായകനും സൂപ്പര്‍താരവുമായ മമ്മൂട്ടിക്ക് 1989ല്‍ ദേശീയ അവാര്‍ഡു കിട്ടുന്നതോടെയാണ്. വടക്കന്‍ വീരഗാഥ, മതിലുകള്‍ എന്നീ ചിത്രങ്ങള്‍ക്കായിരുന്നു അവാര്‍ഡ്. മതിലുകള്‍ എന്ന ചിത്രത്തിലൂടെ സത്യത്തില്‍ മതിലുകള്‍ പൊളിച്ചിട്ടത് മമ്മൂട്ടിയാണ്. അതിനുശേഷം, മോഹന്‍ലാല്‍, സുരേഷ് ഗോപി, ബാലചന്ദ്രമേനോന്, മുരളി എന്നീ താരങ്ങള്‍ക്ക് മലയാളത്തില്‍നിന്നു മികച്ച നടനുള്ള ദേശീയ അവാര്‍ഡു കരഗതമായി.
ലോറിയിലെ അഭിനയത്തിനു സംസ്ഥാനഅവാര്ഡു നേടിയ അച്ചന്‍കുഞ്ഞായിരുന്നു അവാര്‍ഡിന്റെ കാര്യത്തില്‍ എല്ലാവരെയും വിസ്മയിപ്പിച്ച പ്രതിഭ. കോട്ടയം ചന്തയിലെ ചുമട്ടുകാരനായിരുന്ന അച്ചന് കുഞ്ഞ് സിനിമയില്ലാതായപ്പോള്‍ കോട്ടയം ബോട്ടുജെട്ടിയില്‍ പെട്ടിക്കടയിട്ടും ജീവിച്ചു. മികച്ച നടനുള്ള അവാര്‍ഡിന് പരിഗണിക്കപ്പെട്ട കലാഭവന്‍ മണിയും ഇതേപോലെ തെരുവോരത്തുനിന്നാണ് സിനിമയിലേക്ക് എത്തിയത്.
അപ്പോള്‍ സലിംകുമാറിന്റെ വാദങ്ങളൊക്കെ പൊളിയുന്ന കാഴ്ചയാണു കാണാനാകുന്നത്. കിന്നാരത്തുമ്പികള്‍ പോലുള്ള പടങ്ങളില്‍പ്പോലും സൈഡ്ട്രാക്ക് കോമഡി കാട്ടി കരിയര്‍ ആരംഭിച്ച സലിംകുമാറിലെ നല്ല നടനെ തിരിച്ചറിയുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത, അറിയുകയും ആദരിക്കുകയും ചെയ്ത മലയാളത്തിലെ സംവിധായകരോടും തിരക്കഥാകൃത്തുകളോടും പ്രേക്ഷകരോടുമുള്ള അവഹേളനം പോലെയാണ് അദ്ദേഹത്തിന്റെ ഇന്റര്‍വ്യൂകളില്‍ പലതും.
ഇതിനൊക്കെപ്പുറമേ, ഒന്നുണ്ട്. അവാര്‍ഡുകള്‍ സ്വാധീനത്തിന്റെ പിന്‍ബലത്തില്‍ നടക്കാറുണ്ട് എന്നത് പലപ്പോഴും കേട്ടുകേള്ക്കാറുള്ള ഒന്നാണ്. അതിലെ വസ്തുതകളെയും നെല്ലിനെയും പതിരിനെയും തല്ക്കാലം ചികയുന്നില്ല. സലിംകുമാറിന് അവാര്‍ഡു കിട്ടിയത് സ്വാധീനം ചെലുത്താന്‍ ശക്തിയില്ലാത്തവര്‍ക്കും ഇതൊക്കെ കിട്ടും എന്നതിന്റെ തെളിവാണെന്നും എടുത്തുപറയപ്പെടുന്നു.
ഈ ലേഖകന്‍ ഒരുതരത്തിലും സലിംകുമാര്‍ സ്വാധീനം ചെലുത്തി ഒരവാര്‍ഡ് ഒപ്പിച്ചെടുത്തു എന്നു പറയുകയല്ല, പക്ഷേ, സ്വാധീനം ചെലുത്താന്‍ പറ്റാത്ത ഒരാളാണ് സലിംകുമാറെന്ന് ഒരു വാദം നിലവിലുണ്ടെങ്കില്‍, അതു നിലനില്‍ക്കത്തക്കതല്ല എന്നേ പറയുന്നുള്ളൂ.
മമ്മൂട്ടിയോ മറ്റോ സ്വാധീനം ചെലുത്താന്‍ ശ്രമിച്ചാല്‍, പിണറായി വിജയന് വഴി, പ്രകാശ് കാരാട്ടു വഴിയൊക്കെ വേണ്ടിവരും... അതുതന്നെ, പിന്തുണവേണ്ടാത്തതുകൊണ്ട് കേന്ദ്രം കേള്‍ക്കാനും വഴിയില്ല.
എന്നാല്‍, സലിംകുമാറിന്റെ കാര്യം അങ്ങനെയല്ല. കേന്ദ്ര പ്രതിരോധമന്ത്രി എ.കെ. ആന്റണിയെയോ സംസ്ഥാനമുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയോ നേരിട്ടു ഫോണ്‍ വിളിച്ച്, തങ്കച്ചായാ... അല്ലെങ്കില്‍ കുഞ്ഞൂഞ്ഞച്ചയാ... നമ്മുടെ ഒരു പടമുണ്ട്... എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു ചോദിക്കാനുള്ള അടുപ്പം ഇത്തരം സംസ്ഥാന-ദേശീയ കോണ്‍ഗ്രസ് നേതാക്കളുമായി സലിംകുമാറിനുണ്ട്.
താനൊരു കോണ്‍ഗ്രസാണെന്നു തുറന്നുപറയുന്ന, ജീവിച്ചിരിക്കുന്ന രണ്ടേരണ്ടു മലയാളിനടന്മാരില് ഒരാളാണ് സലിംകുമാര്‍. അദ്ദേഹം ഒരു സ്വാധീനവും ചെലുത്തിയെന്ന് ഈ ലേഖനം ആരോപിക്കുന്നില്ല. അതിനുള്ള പ്രാപ്തി അദ്ദേഹത്തിനില്ല എന്ന വാദത്തെ ഖണ്ഡിക്കുക മാത്രമേ ചെയ്യുന്നുള്ളൂ.
മാതൃഭൂമി അഭിമുഖത്തില്‍ സലിംകുമാര്‍ വിവരമുള്ളവരും വിവരമില്ലാത്തവരുമായ മനുഷ്യരെ സൈദ്ധാന്തികവും താത്ത്വികവുമായി നാലായി തരംതിരിക്കുന്നുണ്ട്.
- വിവരമുണ്ട്, വിവരമുണ്ടെന്ന വിവരമുണ്ട്.
- വിവരമുണ്ട്, വിവരമുണ്ടെന്ന വിവരമില്ല.
- വിവരമില്ല, വിവരമില്ലെന്ന വിവരമില്ല.
- വിവരമില്ല, വിവരമില്ലെന്ന വിവരമുണ്ട്.
അവാര്ഡുകോലാഹലവും സലിംകുമാറിന്റെ ഗീര്‍വാണങ്ങളും കേള്‍ക്കുമ്പോള്‍ സലിംകുമാറിനെ ആദ്യത്തെയും അവസാനത്തെയും ഗണങ്ങളില്‍ പെടുത്താന്‍ തോന്നുന്നില്ല. മൂന്നും നാലും ഗണങ്ങളില്‍ ഏതിലാണു സലിംകുമാര്‍ പെടുന്നതെന്നു തല്ക്കാലം ഞാന്‍ പറയാനുമുദ്ദേശിക്കുന്നില്ല.
കടപ്പാട്: അബൂബക്കര്‍